ന്യൂഡൽഹി: രാജ്യത്തെ 41 കോടി വാഹനങ്ങളില്‍ 70 ശതമാനത്തിലധികവും നിർബന്ധമായും പാലിക്കേണ്ട ഒന്നല്ലെങ്കിൽ മറ്റേതെങ്കിലും നിയമങ്ങൾ പാലിക്കാറില്ലെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം.
നിയന്ത്രണ വിധേയമായ മലിനീകരണത്തിന്റെ സർട്ടിഫിക്കറ്റ് (പിയുസി), ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു നിർബന്ധമായും പാലിക്കേണ്ട നിയമങ്ങളിൽ ഏതെങ്കിലുമൊക്കെ രാജ്യത്തെ 70 ശതമാനം വാഹനങ്ങളും പാലിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ഗതാഗത മന്ത്രാലയം ഈ കണക്കുകളുൾപ്പെട്ടിട്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ച നടന്നൊരു യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പ്രതിനിധികളുമായി പങ്കുവച്ചിട്ടുണ്ടെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ മൂന്നിൽ രണ്ടും ഇരുചക്രവാഹനങ്ങളാണ്- ഏകദേശം 23.5 കോടി വരുമിത്. ഈ വിഷയം ചൂണ്ടിക്കാട്ടി നിയമനിർവഹണത്തിലെ വീഴ്ചകൾക്കെതിരേ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാഹന ഉടമകൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് നിശ്ചിത സമയപരിധിക്കുളളിൽ ഉറപ്പാക്കാൻ കേന്ദ്രം ഒരു നിയമച്ചട്ടക്കൂടും നിർദേശിച്ചിട്ടുണ്ട്.അനുവദനീയമായ സമയപരിധിക്കുള്ളിൽ നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ തനിയെ ഡീ-രജിസ്റ്റർ ചെയ്യപ്പെടുമെന്നതാണ് വ്യവസ്ഥ.